Saturday, July 25, 2009

വഴി പറഞ്ഞ കഥ

കാറും കോളും മൂടിക്കെട്ടിയ ആകാശം, വണ്ടിയിറങ്ങാറായപ്പോഴേക്കും കൂടുതല്‍ കറുത്തിരുണ്ടു. ഉഴറിയടിക്കുന്ന കാറ്റിനു പതിവില്ലാത്ത മട്ടില്‍ ഈര്‍പ്പം. അതു കൊണ്ട് തന്നെ കൂടുതല്‍ ഉന്മേഷം തോന്നിപ്പോയി.

സ്റ്റോപ്പില്‍, ആടിയുലഞ്ഞ് ബസ്സ് നിന്നു.

"സൂക്ഷിച്ച് ഇറങ്ങണേ..!" പിന്നില്‍ നിന്നും വിളിച്ച് പറഞ്ഞതൊന്നും ഫലവത്തായില്ല. ചവിട്ടുപടിയില്‍, ഇനിയും പടികളിറങ്ങാന്‍ ബാക്കി നില്‍ക്കേ, നേരേ നിലത്തോട്ടൊരു ചാട്ടം വെച്ച് കൊടുത്തു.

"എടാ.. മെല്ലെ പോവാനല്ലേ പറഞ്ഞത്..?" കുഞ്ഞമ്മയും തൊട്ടുപിന്നാലെ. ഇവരിതെങ്ങനെ ഇത്രയും വേഗം പിന്നാലെ എത്തി?

മുതിര്‍ന്നവരുടെ കാലുകള്‍ക്ക് നീളക്കൂടുതലുള്ളതിനാല്‍, കൂടുതല്‍ ദൂരം അല്പനേരത്തിനുള്ളില്‍ ചെന്നെത്താനാവും.

ബസ്സിറങ്ങിയതിനു തൊട്ടടുത്ത് തന്നെ, ഒരു മാടക്കടയില്‍, നിരത്തി വച്ചിരിക്കുന്ന മിട്ടായി ഭരണികളില്‍ കണ്ണുടക്കി. നേരം ഒട്ടും കളയാതെ, കുഞ്ഞമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച്, ഇംഗിതമറിയിച്ചു.

ഒരു പൂവന്‍ പഴവും, സോഡായും കൂടിയൊത്തു. കുഞ്ഞമ്മയായിട്ടാണു്..! അമ്മയായിരുന്നെങ്കില്‍, ഇതിനോടകം ഒന്ന് രണ്ട് കിഴുക്കും, രണ്ട് തെറിയും കിട്ടിയേനെ.



ഇനീ, ഒരു മൈലോളം നടക്കണം. കുറേ ദൂരം റോഡിലൂടെ, പിന്നെ ഒരു തോട്ടത്തിനുള്ളിലെ ഒറ്റ വരിപ്പാതയിലൂടെ കുറേ പോവാനുണ്ട്. കുറുക്കുവഴിയായിട്ടാണു് അത്രേം. നേരെ, റോഡിലൂടെ തന്നെ നടക്കാനാണെങ്കില്‍, മൂന്ന്-മൂന്നര മൈലോളം നടക്കണം, പോരാത്തതിനു ഒന്ന് രണ്ട് വമ്പന്‍ കയറ്റവും കയറണം.

ഭാരം കുറവുള്ള ഒരു സഞ്ചി ചെന്നെടുത്തു മുന്നേ നടന്നു, കുഞ്ഞമ്മ പിന്നാലെയുണ്ട്.

ഈ ബാഗിനുള്ളില്‍ ടോര്‍ച്ചുണ്ട്, പക്ഷെ അതെടുക്കാനും മാത്രമുള്ള ഇരുട്ടായിട്ടില്ല ഇപ്പോ.

ഇനീ മുന്ന് നാലു ദിവസം ഇവിടെയാകും. കുഞ്ഞമ്മയ്ക്ക് ചെറുപ്രായത്തിലുള്ള രണ്ട് നാത്തൂന്മാരുണ്ട്. അതിലൊരാള്‍ ഹൈ‌‌സ്കൂളിലായതേ ഉള്ളൂ. അവരുടെയൊക്കെ ഒപ്പം, ആ വശത്തെ മലയൊക്കെ കയറി നടക്കാം. കണ്ണില്‍ കാണുന്ന മാങ്ങയും പേരയ്ക്കയുമൊക്കെ പൊട്ടിച്ച് തിന്നാം, രസം തന്നെയാകും.

ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ആള്‍ക്കാര്‍ തങ്ങളുടെ വീടുകളിലേക്ക് പോവുന്നുണ്ട്. ഏറെയും ആള്‍ക്കാരുടെ പക്കല്‍ സഞ്ചികളും, ചുരുക്കം ചിലര്‍ക്ക് തലച്ചുമടുകളുമുണ്ട്.

അവിടെ, വശത്ത്, പാടത്തോടു് ചേര്‍ന്നു്, പന്തു കളി നടക്കുന്ന കോര്‍ട്ടുണ്ട്. ഇന്നത്തെ കളി കഴിഞ്ഞിട്ടുണ്ടാവണം, ചെറുപ്പക്കാര്‍ കൂടി നിന്ന് സൊറ പറയുന്നു.

ഇനിയുള്ളത് കള്ള്ഷാപ്പാണു് - മിക്കപ്പോഴും അതിനു ചുറ്റും കുറേപ്പേരേ കാണാറുള്ളതാണു്, ചിലപ്പോള്‍ കശപിശയും. ഇപ്പോളാവട്ടെ, അവിടെങ്ങും ആരുമില്ല.

എങ്കിലും അല്പം ഭയം തോന്നാതിരുന്നില്ല; കള്ളു കുടിയന്മാര്‍ ആരെങ്കിലും ഉപദ്രവിക്കാനോ കുഞ്ഞമ്മയുടെ മാല പൊട്ടിക്കാനോ മറ്റോ വന്നാല്‍ എന്തു ചെയ്യും?

ഒന്ന് രണ്ട് പേര്‍ മുന്നേയും പോവുന്നുണ്ട്, ആശ്വാസം..!

"ദാ, ഇവിടെ, ഇതു വഴി..!" റോഡില്‍ നിന്നും വഴിമാറാനുള്ളയിടം എത്തിയത് അറിഞ്ഞതേയില്ല.

സിനിമാ പോസ്റ്ററുകള്‍ പതിപ്പിച്ച വലിയ രണ്ടു മരങ്ങള്‍ക്കിടയിലൂടെ, പാടത്തേക്കിറങ്ങുന്ന ഒറ്റ വരി പാത. വരമ്പത്തൂടെ അക്കരെയെത്തിയാല്‍ തോട്ടമായി.

കൃഷിയൊഴിഞ്ഞ ചില പാടങ്ങള്‍, ചിലവയില്‍ വെറ്റില നാമ്പുകള്‍ തല നീട്ടിത്തുടങ്ങുന്നു. വരമ്പിനാകട്ടെ, ചിലയിടങ്ങളില്‍ വീതി തീരെ പോര.



ഇപ്പ്ളാ ഓര്‍ത്തത്, കുഞ്ഞമ്മയുടെ വീട്ടിലെ കക്കൂസൊരു മെനക്കേടാണു്. കയറുമ്പോള്‍ തന്നെ, ആ സ്ളാബ് കിടും കിടുമെന്നു് ഒരൊച്ചയുണ്ടാക്കും, എല്ലാം കൂടി ഉടഞ്ഞു് അതിനടിയിലെ പടുകുഴിയിലേക്ക് വീണു പോവുമെന്ന മട്ടില്‍. പണി തീര്‍ന്നപ്പോള്‍ മുതല്‍ക്കേ അതങ്ങിനെയാണു് പോലും. ഭയമാണു് അതില്‍ പോവാന്‍.

പകരം, പോവേണ്ടപ്പോള്‍, വീടിനു താഴെയുള്ള വാഴത്തോപ്പില്‍, കുഞ്ഞമ്മയെക്കൊണ്ട് കൂന്താലിക്ക് കുഴികളെടുപ്പിക്കും. ഇത്തവണയും അതു തന്നെ.

"ഹ ഹ ഹ..!" കുഞ്ഞമ്മ ചിരിച്ചു.

"നീയ്യ് ഇത്രേം വലിയ ചെറുക്കനായില്ലേ..? ഇന്നീം ആ കക്കൂസില്‍ തന്നെ പൊയ്ക്കൂടെ..?"

പറ്റില്ലേ..! ഇളകിയാടുന്ന കക്കൂസില്‍ പോവാന്‍ ഞാനില്ലേ..! ഇല്ല..!



തോട്ടമായിരിക്കുന്നു. മരച്ചില്ലകളുടെ മറവുള്ളതിനാല്‍ ഒരു വക കാണാനൊക്കില്ല. കുഞ്ഞമ്മ ടോര്‍ച്ചെടുത്ത് മിന്നിച്ചു് തുടങ്ങി.

"നിനക്ക് ഏതു ടീച്ചറിനെയാ ഏറ്റം ഇഷ്ടം..?"

സുധാമണിടീച്ചറിനെ. അവരു കുഞ്ഞമ്മയുടെ കൂട്ടുകാരിയുമല്ലേ..!

മിന്നാമിനുങ്ങള്‍ പൊന്തിത്തുടങ്ങിയിരിക്കുന്നു. ഈ വഴിയെ കുറേ നേരമായിട്ട് ആരും പോയ മട്ടില്ല, കുറുകെയുള്ള ചിലന്തിവലകള്‍ മുഖത്തടിച്ചു.



മുന്നേ ഒരു വന്മരം, അതിനെ ചുറ്റിയുള്ള ആ വലിയ വളവു കഴിഞ്ഞാല്‍, അങ്ങ് ദൂരെയുള്ള മൈക്രൊവേവ് ടവറിന്റെ തലപ്പത്തുള്ള ചുവന്ന വെട്ടം കാണാകും, കുഞ്ഞമ്മ പറഞ്ഞു.

വഴിയിലേക്ക് പടവുകളായി പൊന്തി നില്‍ക്കുന്നത്, ആ മരത്തിന്റെ വേരുകളാണു്.

കാണാമോ ചുവന്ന വെട്ടം..? അതു് കത്തുകയും കെടുകയും ചെയ്യും. വശത്തേക്ക് നോക്കി നടന്നു.

വഴുവഴുപ്പ്, മരത്തിന്റെ പായലോടിയ വേരാവും.

"അയ്യോ..! എന്താണത്..!?" കുഞ്ഞമ്മ ശബ്ദമുയര്‍ത്തി.

ഹി ഹി..! ആ മരത്തിന്റെ പായലോടിയ വേരാവും, അതു വഴുക്കുന്നതാവും, കുഞ്ഞമ്മേ..!

"ഇശ്ശ്..! എന്നെ എന്തോ കടിച്ചല്ലോ..?" കുഞ്ഞമ്മ സാരിയല്പം ഉയര്‍ത്തി, ടോര്‍ച്ച് തന്റെ വലം കാലിലേക്ക് പ്രകാശിപ്പിച്ചു. കൊലുസ്സിനു മേലെ എന്തോ പോറിയ പോലെ, ചോര പൊടിക്കുന്നു.

പിന്നില്‍, നിലത്തേക്ക് ടോര്‍ച്ചടിച്ചു. തെല്ലകലെ, വേഗത്തില്‍ ഇഴഞ്ഞിഴഞ്ഞ് ഒരു കറുത്ത വാലിന്റെ അറ്റം അകന്നകന്നു് പോവുന്നു.

പാമ്പ്..!

"അയ്യോ..! ഓടി വരണേ..!"

നിലവിളികളാരും കേള്‍ക്കാത്ത പോലെ. മാറ്റൊലി പോലുമില്ല.

കുഞ്ഞമ്മ നിലത്തിരിക്കുകയാണു്. സഞ്ചിയുടെ കൈ പറിച്ചെടുത്ത് കാലിനു വട്ടം കെട്ടാന്‍ പല പ്രാവശ്യം നോക്കിയിട്ട് സാധിക്കുന്നില്ല.

"കുഞ്ഞാ, ഒന്നാരേയേലും ഓടിപ്പോയി കൂട്ടി വര്വോ..?" ടോര്‍ച്ച് നീട്ടിത്തന്നിട്ട് കുഞ്ഞമ്മ ചോദിച്ചു. അവര്‍ കരയുകയായിരുന്നു.

ടോര്‍ച്ച് വാങ്ങി, വന്ന വഴിയെ ഓടാന്‍ തുടങ്ങി. അവിടെ, കോര്‍ട്ടിനരുകില്‍ ആള്‍ക്കാരിപ്പോഴും ഉണ്ടാവും.



ഒരുപാട് ഓടാന്‍ കഴിഞ്ഞില്ല. മുഴച്ച് നിന്നയൊരു കല്ലില്‍ തട്ടി താഴെ വീണു. ടോര്‍ച്ചും എങ്ങോട്ടോ തെറിച്ചു പോയി.



എവിടെയാണു കിടക്കുന്നതെന്നറിയില്ല, പക്ഷെ ചില്ലകള്‍ക്കിടയിലൂടെ ദൂരെയുള്ള ടവറിന്റെ തലപ്പത്തെ ചുവന്ന വെട്ടം കാണാകുന്നുണ്ട്. അതു കത്തുകയും കെടുകയും ചെയ്യുന്നു.

Wednesday, March 25, 2009

സംശയം

"ഏഡാ..?! നീ അന്നു പറഞ്ഞത് നേരാണോ..?"

ഗ്ളാസ്സ് മേശപ്പുറത്ത് തിരികെ വെയ്ക്കുന്നതിനിടെ അവന്‍ ചോദിച്ചു.

സുധാകരന്റെ ചോദ്യം എന്തിനെ പറ്റിയാണെന്നു അറിയാഞ്ഞിട്ടല്ല, അവനതിന്റെ ഉത്തരം എത്ര കേട്ടാലും സമാധാനമാവില്ല എന്നതും അറിയാഞ്ഞിട്ടല്ല. ഇങ്ങനെ നീട്ടി ഈണത്തില്‍ ചോദിക്കുന്നത്, അവന്റെ ഒരു മനഃസ്സമാധാനത്തിനു വേണ്ടിയാണെന്നും അറിയാം.

എങ്കിലും, അജ്ഞത നടിച്ചു.


"എന്തോന്നു്..?"

"അന്നാ തോട്ടിലെ കാര്യം..?"



താബോര്‍ പള്ളിക്ക് താഴെയൊരു വീട്ടില്, വലിയൊരു പ്ളാവിന്‍ തടിയുടെ പണിയായിരുന്നു അന്നു്. ഈര്‍ച്ചവാളും മഴുവുമൊക്കെ അടുത്ത ദിവസവും വേണമെന്നതിനാല്‍, ആ വീട്ടുകാരുടെ ഓലചായ്പ്പില്‍ ‍ അതെല്ലാംകൊണ്ട് ചെന്നു വെയ്ച്ചു.

താഴെ, വയലിറമ്പില്‍, വളഞ്ഞ് പുളഞ്ഞൊഴുകുന്ന തോടുണ്ട്. ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനും മാത്രം വീതിയുണ്ട്. മഴക്കാലം അകലുന്നതിനൊപ്പം അതിലെ വെള്ളത്തിന്റെയും ഒഴുക്ക് കുറയും. എങ്കിലും അത്യാവശ്യം കുളിയും നനയുമൊക്കെ നടത്താനും മാത്രം വെള്ളമുള്ള സമയമായിരുന്നു അത്.

ഒന്നു കുളിച്ച് അതു വഴി മല കയറി മുക്കിനെത്താം എന്നു കരുതി താഴോട്ട് ചെന്നപ്പോഴാണു്, കടവില്‍ സുധാകരന്‍ കുളിക്കുന്നത് കണ്ടത്. അവന്‍ കുളിച്ച് കയറിയിട്ട് ഇറങ്ങാമെന്നു കരുതി തുടര്‍ന്നും ഇറക്കമിറങ്ങവേയാണു് പ്രകൃതിയുടെ വിളി വന്നത്.

അത്യാവശ്യമായി, തൂറണം.!

എന്താണു പ്രചോദനം എന്നറിയില്ല, ഇപ്പുറത്തു കൂടി സുധാകരന്‍ കാണാതെ, അവനു മേലെ പടര്‍‍ന്നു നില്‍ക്കുന്ന പൊന്ത കടന്നു തോട്ടിലിറങ്ങി. കാലുരുമ്മി പോവുന്ന വെള്ളം സുധാകരന്‍ കുളിക്കുന്ന കടവിലെത്തുവാന്‍ കഷ്ടി അരമിനിറ്റ് നേരം മതിയാവും.

അവിടെ, തോട്ടില്‍, കുന്തിച്ചിരുന്ന് തൂറി. ഒരു വലിയ നെടുങ്കന്‍ മഞ്ഞക്കണ്ടി, ഒഴുകുന്ന വെള്ളത്തിനൊപ്പം അല്‍പം താഴോട്ട് പോയിട്ട് എന്തിലോ ഉടക്കി നിന്നു.

വൃത്തിയാക്കിയിട്ട് താഴെ കടവിലേക്ക് ചെന്നു. തീട്ടവെള്ളത്തില്‍ തിമിര്‍ത്തു് കുളിക്കുന്ന സുധാകരന്‍.

"നീയ്യ് കുളിക്കാനില്ലേ..?" വായിലെ വെള്ളം തുപ്പിക്കളഞ്ഞിട്ട് സുധാകരന്‍ ചോദിച്ചു.

"ഇല്ലഡാ, നീ കുളി..! ഞാമ്പോവ്വാ. വീട്ടീ ചെന്ന് കുളിച്ചോളാം..!" ഒരു തരത്തില്‍ ചിരിയൊതുക്കി പെട്ടെന്നു വരമ്പിലൂടെ നടന്നകന്നു.

ഇപ്പ്ളും ഇടയ്ക്കിടെ ഇതോര്‍ത്ത് ചിരി വരാറുണ്ട്.

ഇതാകെ അറിയാവുന്നത്, പെമ്പ്രന്നോത്തിക്കും, പിന്നെ ലാസറിനുമാണു്. ചക്രപാണിയുടെ മാടയ്ക്കടയ്ക്ക് പിന്നില്‍ സെറ്റിനൊപ്പം കൂടി ആരാണ്ടോ തന്ന ഒരു മിലിട്ടറി കുപ്പിയും തീര്‍ത്തിട്ട്, ഇരുട്ടത്ത് തിരികെ മലയിറങ്ങി വരവെയാണു് ലാസറിനോടു് പറഞ്ഞത്. അവനും അന്ന് കുറെ ചിരിച്ചു.

എന്തായാലും സുധാകരനു് കള്ള് ചെന്നു കഴിയുമ്പോള്‍ ഈക്കാര്യത്തെ പറ്റി വലിയ സമാധാനക്കുറവാണു്. നേരാണോ, നേരാണോ, നേരാണോ എന്നു് അവന്‍ ചോദിക്കുമ്പോഴെല്ലാം കള്ളക്കഥയാണു് എന്നു തന്നെയാണു് അവനോട് പറഞ്ഞു പോരുന്നത്.

എന്നാലും, ഉള്ളിന്റെയുള്ളില്‍ ഇത്തിരി ഭയമാണു് - കാലമിത്രയുമായിട്ടും ഇതിവിനിങ്ങനെ വിടാതെ ഇട്ടു് ഉരുട്ടുന്നത്, ഭയപ്പെടുത്തുന്നു.




"സൂദാരാ..?, നെണക്കെന്താടാ..?! അതു കള്ളക്കഥയാണെന്നു നെണക്കിനീം ബോദ്ധ്യമായില്ലേ..?"

"എന്നാലുമൊന്ന് ചോദിച്ചൂന്നെ ഒള്ളെടാ..!" അവന്‍ അടുത്ത് ഗ്ളാസ്സ് നിറയ്ക്കുകയാണു്.



ലാസറിനോട് അല്‍പം ദേഷ്യം തോന്നാതെയിരുന്നില്ല, വെറുതെയാണെങ്കിലും.

ഇതിനെ പറ്റി ലാസറിനോട് ചോദിച്ചപ്പോഴോക്കെ അവനാരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് സത്യം വരെ ചെയ്തിട്ടുണ്ട്. ചാരായത്തിന്റെ തള്ളലിന്റെ ഇടയില്‍ ‍ പറഞ്ഞതാവുമെന്ന് കരുതാന്‍ അവന്‍ കുടീം വലീം പണ്ടേ നിര്‍ത്ത്വേം ചെയ്ത്‌‌താണു്.

മഴു പായിക്കുന്ന കൈയ്യാണു് സുധാകരന്റേതു്. കുട്ടിക്കാലത്ത് അവനോട് തല്ല് കൂടിയപ്പോഴൊക്കെ അവന്‍ നിലം തൊടീക്കാതെ തന്നിട്ടുമുണ്ട്.

ചിന്തയ്ക്കിടയില്‍, മുന്നിലിരുന്ന കുപ്പി ശടേന്നു തീര്‍‍ന്നു. വേഗം തന്നെ, ചെക്കന്‍ പകരം ഒരെണ്ണം കൊണ്ടു വെച്ചു.

തലയ്ക്ക് പിടിച്ചിരിക്കുന്നു, കാഴ്ച മങ്ങുന്നു.

ഗഹനമായ ചിന്തയ്ക്ക് മറ്റെന്തെല്ലാം വിഷയങ്ങളുണ്ടായിട്ടും, ഇപ്പൊ തട്ടി നില്‍ക്കുന്നതു്, ഇതാരു പറഞ്ഞു സുധാകരനോടു് എന്ന ചോദ്യമാണു്.

ഇനീ, ഒരുപക്ഷെ, ഇതു പോലെ, ഉള്ള കള്ളെല്ലാം തലയ്ക്ക് പിടിച്ചപ്പോ താന്‍ തന്നെ അവനോട് പറഞ്ഞതാണോ? ഹേയ്, അല്ല. കള്ളെത്ര കേറ്റിയാലും തണ്ടീം തരോം നോക്കാതെയുള്ള പരിപാടിക്കൊന്നും..!

ഒരു കുപ്പീം കൂടെ തീര്‍ന്നപ്പോള്‍, മനഃക്കണ്ണില്‍ ശാരദയുടെ മുഖം തെളിഞ്ഞു വരുന്നു. ആരോടോ അടക്കം പറയുന്ന ശാരദ.

അവളായിരിക്കുമോ ഇനി സുധാകരനോടു് പറഞ്ഞത്? അങ്ങിനെയാണെങ്കില്‍, അവരു തമ്മിലെന്തു്..?!

ബീഡിപ്പുക പടര്‍ന്ന ഷാപ്പിനുള്ളില്‍, ബെഞ്ചിന്റെ അങ്ങേയറ്റം സുധാകരന്‍ ഇങ്ങോട്ട് തന്നെ നോക്കിയിരുപ്പുണ്ട്. അവന്റെ നോട്ടം, ഒരു മാതിരി ഭയപ്പെടുത്തുന്നതു പോലെ..

അവളാണു്..! അവളായിരിക്കും..!

ചാടിയെണീറ്റു. വീട്ടിലെത്തണം..

അറുവാണിച്ചി..! അവള്‍ക്ക് രണ്ടെണ്ണം കൊടുക്കണം. എല്ലാം അവളെക്കൊണ്ട് പറയിക്കണം..!

"ഡീ..! ശാര്‍‌‌ദ്ദേ..! നിനക്ക് വെച്ചിട്ടുണ്ടെഡീ..! ഞാനൊന്നങ്ങോട്ട് എത്തിക്കോട്ടെഡീ..!"

വേച്ച് വേച്ച് പുറത്തിറങ്ങിയ ആളിനു തെല്ല് പിന്നാലെ, ഗ്ളാസ്സിലെ ദ്രാവകം ഒറ്റ വലിക്ക് തീര്‍ത്തിട്ട് സുധാകരനും ഇറങ്ങി, ദൃഢമായ കാല്‍വെയ്‌‌പ്പുകളോടെ.

Monday, March 23, 2009

പാഠം

മിക്ക ഞായറാഴ്ചകളിലും ഇറച്ചിക്കറിയുണ്ടാവും. ഇത്തവണയും അതിനുള്ള ഒരുക്കങ്ങളുണ്ട്, അടുക്കളയില്‍. അയ്യ‌‌ത്താകെ ചിക്കിപ്പെറുക്കി നടക്കാറുള്ള വെളുത്ത, വലിയ പൂവനെയാണു് ഇന്നു വല്യപ്പന്‍ ശരിയാക്കിയത്.

അടുക്കളയില്‍, ചാണകത്തറയില്‍, നാലു കാലുള്ള ചിരവയില്‍ കുന്തിച്ചിരുന്ന് വല്യപ്പന്‍ കോഴിയെ ചെറിയ കഷണങ്ങളായി നുറുക്കുകയാണു്.

പണ്ടേ തോന്നിയിട്ടുണ്ട്, ഈ വല്യപ്പനും വല്യമ്മയും തീറ്റക്കാര്യത്തില്‍ വലിയ ആര്‍ത്തിക്കാരാണു് എന്നു്.

അതു വരെയുള്ള സ്നേഹവും വാചാലതയുമൊക്കെ തീറ്റ തുടങ്ങുമ്പോള്‍ എങ്ങോ മറയും. വല്യമ്മയുടെ താടിയെല്ല് ചലിക്കുന്നത് എന്തു വേഗമാണെന്നോ? അല്പം പതുക്കെ കഴിച്ചാല്‍ എന്താണു് കുഴപ്പം? ആരെങ്കിലും അവരുടെ പാത്രത്തില്‍ നിന്നും കൈയ്യിട്ടെടുക്കുമോ?

ഇതൊക്കെ അമ്മയോട് ഒരിക്കല്‍ പറഞ്ഞപ്പോള്‍, കുറേ നേരം അമ്മ നിര്‍ത്താതെ ചിരിച്ചെങ്കിലും, "ശ്ശൊ..! അങ്ങിനെയൊന്നും പറയല്ലേ..!" എന്ന ശാസനയാണു് കിട്ടിയത്.



പിത്തള കെട്ടിയ കറിക്കത്തി, മൂര്‍ച്ചയുള്ള വശം മേലോട്ട് നില്‍ക്കത്തക്കവണ്ണം കാല്‍വിരലുകള്‍ക്കിടയില്‍ ചവിട്ടി നിര്‍ത്തണം. ചിലപ്പോള്‍, മുഴച്ച് നിര്‍ത്താനായി കത്തിക്കടിയില്‍, ഒരു കണ്ണന്‍ ചിരട്ടയും കൂടി വെയ്ക്കും.

രണ്ട് കൈകൊണ്ടും ഇറച്ചിക്കഷണങ്ങള്‍ പിടിച്ച്, കറിക്കത്തിയുടെ മൂര്‍ച്ചയിലൂടെ മുന്നോട്ടും പിന്നോട്ടും വരഞ്ഞ് വരഞ്ഞ് വരഞ്ഞ്...



ഒറീസ്സയില്‍ നിന്നും അപ്പാപ്പനും മറ്റും വന്നപ്പോള്‍, കുഞ്ഞനും കൂടിയിരുന്നു, കോഴിയെ അറുക്കാന്‍ .

കോഴിയെ കൊല്ലുന്നത്, കുഞ്ഞനെ പഠിപ്പിക്കാമെന്നായി അപ്പാപ്പന്‍ - ചിറകുകള്‍ രണ്ടും പിണച്ച് കൂട്ടി, കാലുകളില്‍ ചവിട്ടിപ്പിടിച്ച് , ഒരു കൈകൊണ്ടതിന്റെ തല കടന്നു പിടിച്ചിട്ട്, കത്തി കൊണ്ട് അതിന്റെ കഴുത്ത് വരയണം.

വരയുമ്പോള്‍, ചോര ചീറ്റും, ക്രമേണ അതിന്റെ ശക്തി കുറഞ്ഞു വരും. അപ്പോള്‍ മാത്രമേ അതിന്റെ തല വിടാവൂ.

എന്നാല്‍, അന്നോ? കുഞ്ഞന്റെ പിടിക്ക് ശക്തി പോരാന്നു വന്നു. ഒരു ജീവിയുടെ കഴുത്ത് എങ്ങിനെയാ ഇതിലും മുറുക്കെ പിടിക്കുക? തന്നെയുമല്ല, കൈപ്പിടിക്കുള്ളിലെ കഴുത്തില്‍ എന്തൊക്കെയോ നീങ്ങുന്നു, കുറുകുന്നു.

എന്നാലും എന്തിച്ച് നിന്നു വരഞ്ഞു വിട്ടു.

ചോര ചീറ്റിത്തുടങ്ങിയപ്പോള്‍ എങ്ങിനെയോ അത് ചിറകുകള്‍ നിവര്‍ത്തിയടിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങി.

അതിനിടയില്‍ തുടയ്ക്കിട്ടതൊരു മാന്തും. അതോടെ കുഞ്ഞന്റെ പിടി പൂര്‍ണ്ണമായും അയഞ്ഞു.

പാതി മുറഞ്ഞ കഴുത്തുമായി, ചോരയും ചീറ്റിച്ച് വികൃതമായ ശബ്ദത്തോടെ അതു കുതറിയോടി.

അയയില്‍, നനച്ചുണക്കാനിട്ടിരിക്കുന്ന വെളുത്ത തുണികളില്‍ ചിലയിടത്തെല്ലാം അതിന്റെ ചോരത്തുള്ളികള്‍ പതിഞ്ഞു. എങ്ങോട്ടെന്നില്ലാതെ ഓടുന്നതിനിടയില്‍, വരാന്തയ്ക്ക് നേരെ അത് ഓടിച്ചെന്നപ്പോള്‍, കുമ്മായമടിച്ച ഭിത്തിയിലേക്കും ചോരത്തുള്ളികള്‍ തെറിച്ചു.


എല്ലാം കണ്ട് കൊണ്ട് നിന്ന വല്യപ്പന്‍ പിന്നാലെ ഓടിച്ചെന്ന്, വാക്കത്തിക്ക് എറിഞ്ഞോ മറ്റോ, ഒരു തരത്തില്‍ അതിനെ പിടിച്ചു കൊണ്ടു വന്നു. വല്യപ്പനു നന്നായി ദേഷ്യം വന്നിട്ടുണ്ടായിരുന്നു.

അവര്‍ടെ നനച്ചിട്ട തുണികളില്‍ ചോര പറ്റീട്ടുമുണ്ട്. അപ്പാപ്പനു ചിരി നിര്‍ത്താന്‍ മേല. ഇതിനെല്ലാം ഇടയിലൂടെ നൂഴ്ന്ന് വന്ന് അമ്മ, ചന്തിക്ക് ഒരു പ്ളാവിന്‍ കമ്പ് കൊണ്ട് ഒന്നു വീശി.

ചിരിക്കണോ കരയണോ എന്നുള്ള സന്ദേഹം ഉണ്ടായിരുന്നത് അതോടെ മാറിക്കിട്ടി.




വല്ല്യപ്പന്‍ കോഴിയെ നുറുക്കുന്നതില്‍ തന്നെ മുഴുകിയിരിക്കുന്നു. തല ഉയര്‍ത്തി ഒന്നു നോക്കുന്നു പോലുമില്ല. കുഞ്ഞന്‍ പിന്നാമ്പുറത്തേക്ക് നടന്നു.

എങ്ങിനെയാണു് കത്തി കൊണ്ട് വരഞ്ഞാല്‍ മുറിയുന്നത്? കൈയ്യിലിരുന്ന ചുള്ളിക്കമ്പ് വിരലിനു കുറുകെ വരഞ്ഞു നോക്കി. ഒന്നുമില്ല.



ജനാലയുടെ പടിയില്‍, അപ്പാപ്പന്‍ ഷേവ് ചെയ്തിട്ട് കളഞ്ഞ പഴയ ബ്ളെയിഡുകള്‍. അവയില്‍ ഏറ്റം പുതിയതെന്നു തോന്നുന്ന ഒരെണ്ണം ചെന്നെടുത്തു.

ബ്ളെയിഡിന്റെ അറ്റത്ത് നിറം മാറ്റം. മൂര്‍ച്ചയുടെ നിറം.

നന്നായി കാണത്തക്ക വണ്ണം കണ്ണോട് ചേര്‍ത്ത് വെച്ച് കുഞ്ഞന്‍ മൂര്‍ച്ചയ്ക്ക് മീതേ ചൂണ്ട്‌‌വിരലോടിച്ചു.



നീളത്തില്‍ ഒരു നനുത്ത വര വിങ്ങി നില്‍ക്കുന്നു. അത്രമാത്രം.

അടുത്ത് നിമിഷം, നനുത്ത വര, ചുവന്ന ചോര തള്ളുന്ന മുറിവായി.

എന്നിട്ടും ചോദ്യം ബാക്കിനില്‍ക്കുന്നു, എങ്ങിനെയാണു് മുറിഞ്ഞത്? കൃത്യമായി എപ്പോഴാണു് മുറിഞ്ഞത്?

കൈത്തണ്ടയിലൂടെ ചോര നിലത്തേക്ക് വീണു് തുടങ്ങിയപ്പോള്‍ കുഞ്ഞന്‍ ബ്ളെയിഡ് താഴെയിട്ടു.

എന്നിട്ട്, നിലവിളിച്ച് കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.

"അമ്മേ..! എന്റെ കൈ മുറിഞ്ഞൂ..!"


ചായ്പിന്റെ കതക് തള്ളി അമ്മയോടി വന്നപ്പോളും അകത്ത്, വല്യപ്പന്‍ കോഴിയെ നുറുക്കുകയായിരുന്നു.

Monday, February 23, 2009

ആവര്‍ത്തനം


കൈകൾ കവർന്നു പിടിച്ചിരിക്കുകയായിരുന്നു അത്രയും നേരം. ട്രോളിയുന്താനായുന്നതിനു മുമ്പ്, കൈക്കുമ്പിളില്‍ നിന്നും പാരവശ്യത്തോടെ അവന്റെ കൈകളെടുത്തു നെഞ്ചോടു ഒരു നിമിഷം ചേര്‍ത്തു വെച്ചു.

എന്റെ ഹൃദയം മിടിക്കുന്നത് അവന്റെ വിരലുകളറിയുന്നുണ്ടാവുമോ? അവന്റെ ശ്വാസഗതിയും മനോവിഷമവും മനസ്സിലാക്കാന്‍ എനിക്കാവുന്നുണ്ടോ? വികാരത്തള്ളലില്‍, നുരയുന്ന കണ്ണീ‌‌ര്‍ത്തള്ളലിനെ അണകെട്ടിയൊതുക്കാന്‍, വിറകൊള്ളുന്ന ചുണ്ടുകളെ കണ്ടില്ലയെന്നു നടിക്കാന്‍, എല്ലാവരും തങ്ങളുടെ കണ്ണുകളില്‍ നിര്‍വികാരത തള്ളി നിറച്ചു. തികച്ചും കപടമായ, ചോരുന്ന അഭിനയം .

എങ്കിലും, മനസ്സുകള്‍ ഒരായിരം കാര്യങ്ങള്‍ പറയുകയായിരുന്നു, ചുണ്ടും നാവുമൊന്നും ഉപയോഗിക്കാതെ തന്നെ, അര്‍ദ്ധനിമിഷങ്ങള്‍ കൊണ്ട് എന്തൊക്കെയോ കാര്യങ്ങള്‍
അസ്തിത്വത്തിന്റെ, ജീവന്റെ ഭാഷയില്‍, തമ്മില്‍ പറഞ്ഞു.

അവനോടുള്ള ആശ്ളേഷമയഞ്ഞപ്പോള്‍, ഭാര്യയെ ഇടംകണ്ണിട്ട് നോക്കി. അവളും വിഷമത്തോടെ ശിലാപ്രതിമ കണക്കെ...

വലിയ മനോഭാരത്തോടെ അകത്തേക്കു നടന്നു. മുഖം തിരിച്ചു കഴിഞ്ഞപ്പോഴാണു് കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കുടുകുടാ ചാടിയത്. വാതില്‍ക്കല്‍ എസ്.എല്‍.ആര്‍. റൈഫിളുമേന്തി കാക്കിയണിഞ്ഞ സുരക്ഷാഭടന്‍. യാത്രാരേഖകള്‍ അയാളെ കാണിക്കുമ്പോഴേക്കും അതു വരെ അടക്കി നിര്‍ത്തിയ ചാലുകള്‍ കവിളിലൂടെയൊഴുകുന്നുണ്ടായിരുന്നു. കണ്ണുനീര്‍ തുടയ്ക്കാന്‍ കൈപൊക്കുന്നത് പിന്നില്‍ നില്‍ക്കുന്നയവര്‍ കാണരുതെന്നുണ്ടായിരുന്നതിനാല്‍, വാതിലിനപ്പുറം കടന്നു്, ഭിത്തിയുടെ മറപറ്റിയ ശേഷം മാത്രമാണു് പുറംകൈകൊണ്ട് മുഖം തുടച്ചത്.

വാതിലിനപ്പുറം, തങ്ങളുടെ ഉറ്റവരെ യാത്രയയ്ക്കാന്‍ വന്ന മറ്റനേകം ആള്‍ക്കാര്‍ക്കിടയില്‍ എന്റെയും ആള്‍ക്കാരുണ്ട്..!

വാതിലിനു ഇപ്പുറത്തു് ഞാനും, ഇവളും. വിമാനത്താവളത്തില്‍ നിന്നും തുടങ്ങി ഭൂഖണ്ഡങ്ങള്‍ പരന്നു കിടക്കുന്ന പരുക്കന്‍ ലോകവും, അങ്ങേകോണില്‍ ഞങ്ങളുടെ ചെറിയ ലോകവും.

പോവാതെ പറ്റില്ലല്ലോ?

അവള്‍ ചുമലില്‍ തൊടുന്നതറിഞ്ഞു, ചെക്കിന്‍ ക്യൂവിലെ ഊഴമെത്തിയിരിക്കുന്നു. അന്നേരവും കണ്ണുകള്‍ അവളുടേതുമായി കോര്‍ക്കാതെ കാത്തു.

ചെക്കിന്‍ കൗണ്ടറില്‍ ബാഗേജുകള്‍ ഓരോന്നായി കണ്‍വേയര്‍ ബെല്‍റ്റിലേറി കാണാപ്പുറത്തേക്ക് പോയ്‌‌മറഞ്ഞു.

കൈവിരലുകള്‍ക്കിടയിലൂടെ അവരുടെ കൈകള്‍ ഊര്‍ന്നിറങ്ങിയത് അറിഞ്ഞതേയില്ല. കൃത്യമായി, എപ്പോഴായിരുന്നു വിരല്‍ത്തുമ്പുകള്‍ തമ്മില്‍ അടര്‍ന്നത്? ഇനി എന്നു കാണും? കാണുമോ? പ്രിയമുള്ളവരുടെ അടുത്ത് നിന്നും ഇത്രയും ദൂരം അകലെ ജീവിക്കുന്നതിന്റെ സാംഗത്യം എന്താണു്?

സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലീവീങ്ങ് എന്ന നുകം?

അല്ല.

ഇന്റിമസി വുഡ് ക്രിയേറ്റ് കന്‍ടെമ്പ്റ്റ്. പെന്‍ഡുലം പോലെയാണു് മാനുഷിക ബന്ധങ്ങള്‍. അടുത്തിരിക്കുമ്പോള്‍ വീര്‍‌‌പ്പ്‌‌മുട്ടി മടുക്കുകയും, അകലുമ്പോള്‍ അടുക്കാന്‍ കൊതിക്കുകയും ചെയ്യുന്ന പച്ച മനുഷ്യന്‍. ഇല്ലാത്തവയ്ക്ക് കൊതിയ്ക്കുന്ന മനുഷ്യന്‍. അവന്റെ ആസ്പിറേഷന്‍, അംബീഷ്യന്സ്, പ്രൊഫെഷണല്‍ സ്വപ്നങ്ങള്‍.

സ്വന്തം നാട്ടില്‍ പ്രവാചകര്‍‌‌ക്ക് പ്രവാസം വിധിവിഹിതം.

ചെക്കിന്‍ കഴിഞ്ഞു. ഇനി മറ്റു നടപടികള്‍ക്കുമായി അകത്തേക്കാണു് പോവേണ്ടത്. അതിനു മുമ്പ്,
വെളിയില്‍ ലോഹപ്പൈപ്പുകള്‍ കൊണ്ടുള്ള വേലിക്കപ്പറുത്ത് , മറ്റുള്ളവര്‍ക്കൊപ്പം അവരിപ്പോഴും കാത്ത്‌‌നില്‍ക്കുന്നുണ്ടാവും. അവരെ യാത്രയാക്കേണ്ടതുണ്ട്.

തിരികെ വെളിയിലിറങ്ങാന്‍ പറ്റില്ല. സുതാര്യമായ ഘനമുള്ള ചുവരിനപ്പുറം, അവര്‍ നില്‍പ്പുണ്ടായിരുന്നു.

കണ്ടതും അവര്‍ കൈവീശി.

"ഇനീ പൊയ്ക്കോ..!!" ശബ്ദം കടന്നു പോവില്ലെന്നു അറിയാമായിരുന്നതു കൊണ്ട്, ഒച്ചയില്ലാതെ പറഞ്ഞു. അവര്‍ക്കൊപ്പമുണ്ടായിരുന്ന അനേകം മറ്റുള്ളവര്‍ ഫോക്കസ്സില്‍ നിന്നും പിന്നണിയിലേക്കു് മങ്ങി മങ്ങി പോകവെ,
ക്യാമറയിലെന്ന പോലെ ആ ഫ്രെയിം മനസ്സില്‍ പകര്‍ത്താന്‍ ശാന്തമായി അല്പ നേരം നോക്കി നിന്നു.

ഞങ്ങള്‍ക്ക് പോവാതെ പറ്റില്ലല്ലോ. വിസ്‌‌തൃതമായ ലോകം, വിചിത്രകാഴ്ചകളും സമ്മാനിക്കാനിരിക്കുന്ന വേദനകളുമൊക്കെയുമായി അകത്ത് കാത്തിരിക്കുന്നു.

ഇനി കണ്ണുകള്‍ പിന്‍വലിച്ച്, അകത്തേക്ക് നടക്കാം.